Showing posts with label കവിതയും കാമവും. Show all posts
Showing posts with label കവിതയും കാമവും. Show all posts

Thursday, October 23, 2008

മോശം കവിതകള്‍ എഴുതുന്നതിനെക്കുറിച്ച്

മരവിപ്പിന്റെ കാലങ്ങളില്‍
പെണ്‍കുട്ടികള്‍ വന്ന്
ചില കവിതകള്‍ പറഞ്ഞുതരും

മരവിപ്പുമാറുമ്പോള്‍
ആ കവിതകളും കുട്ടികളും
അനാവശ്യമായി തോന്നും

മരവിപ്പിന്റെ കാലം
വീണ്ടും വീണ്ടും വരുമല്ലോ
മരവിപ്പിന്റെ കാലം
വീണ്ടും വീണ്ടും പോകുമല്ലോ

മരിച്ചിരിക്കുവോളം
മരച്ചിരിക്കാനാവില്ലല്ലോ

Friday, September 19, 2008

ഉദ്ധാരണശേഷി

ഓരോ കവിത കഴിയുമ്പോഴും
ഇനിയൊന്നിന്‌
ശേഷിയില്ലല്ലോ എന്നോര്‍ത്ത്
ആകുലപ്പെടാറുണ്ട്

അത്രമാത്രം
ക്ഷീണിക്കുന്നുണ്ട്
ഹതാശനാവുന്നുണ്ട്
ഇല്ലായ്മ ബോധ്യപ്പെടുന്നുണ്ട്

ഇഷ്ടമില്ലാഞ്ഞിട്ടല്ല
തിരിഞ്ഞുകിടക്കുന്നത്
നെഞ്ചത്തുവെച്ച
കൈയെടുത്തുമാറ്റിവെക്കുന്നത്
എന്തൊരുചൂട് എന്ന്
ആവിപ്പെടുന്നത്

എന്തൊക്കെ വാക്കുകള്‍
അവ്യക്തമായി പുലമ്പിയിട്ടാണ്‌
ചക്കരക്കുട്ടീ എന്ന്
എത്രവട്ടം വിളിച്ചിട്ടാണ്‌
ഏതൊക്കെ നിലകളില്‍
ഉന്മാദിയെപ്പോലെ
ഉലഞ്ഞിട്ടാണ്‌
ഇപ്പൊഴീ വേണ്ടായ്ക
എന്നുനീ പുച്ഛിക്കേണ്ട

നാളെ പുറത്തുവരേണ്ട ബീജം
ഇന്നേ
വാക്കുവാക്കായി
പുറപ്പെട്ടിട്ടുണ്ട്
ശരീരത്തിന്റെ
കുണ്ടനിടവഴികളിലൂടെ

Friday, August 1, 2008

വചനം മാംസമായി...

പണി തീരാത്ത
കവിതയുമായി
ഉറങ്ങാന്‍
കിടക്കരുത്

അടഞ്ഞ കണ്ണുകള്‍ക്കുകീഴെ
പുകഞ്ഞുകൊണ്ടേയിരിക്കും
പകലിന്റെ
പലതരം
പുകിലുകള്‍

ഉറക്കത്തിലും
ഉണര്‍ന്നുകൊണ്ടേയിരിക്കും
വാക്കുകളും
വരികളും

പെണ്‍വാണിഭത്തിലെ
പ്രതികളെ
പിടികൂടാന്‍
വൈകീട്ട്
മുതലക്കുളത്തുകൂടിയ
സാംസ്കാരിക
സംഗമത്തില്‍നിന്ന്
വാണിഭം ചെയ്യപ്പെട്ട
പെണ്‍കുട്ടിമാത്രം
കയറിവന്നെന്നിരിക്കും
അവള്‍ക്ക്
ഒരിക്കല്‍കൂടി
പിഴച്ചെന്നുമിരിക്കും

ഉറക്കം
ഒരു വല്ലാത്ത
സംഗതിയാണ്‌
അതിന്‌ നെരോ
നെറിവോ
ഇല്ല
സദാചാരം തീരെയില്ല
സെന്‍സര്‍ബോര്‍ഡോ
സൈന്‍ബോര്‍ഡോ
ഇല്ല
അജിതയോ
അന്വേഷിയോ
ഇല്ല
അകത്തുള്ളതെല്ലാം
അതെടുത്തു
പുറത്തിടും
കുഴിച്ചിട്ടതെല്ലാം
കിളിര്‍ത്തുപൊന്തും
കാടടച്ച വെടിയെല്ലാം
കുഴലിലേക്ക്
കിതച്ചെത്തും

രാവിലെ
ഉറക്കമെണീക്കുമ്പോള്‍
ഉടുമുണ്ടിനകത്ത്
കുഴഞ്ഞരൂപത്തില്‍
കിടക്കുന്നുണ്ടാകും
കവിതയുടെ
കോടി ബീജങ്ങള്‍

Thursday, July 3, 2008

രണ്ടുതുള്ളിയുടെ ആധി

ദേഹംപുഴക്കുന്ന

വാക്കിന്റെ ചുഴലിയെ

ഒന്നരയിഞ്ചിന്റെ

കോലുകൊണ്ട്

എങ്ങനെ

കടയും ഞാന്‍ ?

Monday, June 30, 2008

കവനം

കാഴ്ചയുടെ

അങ്ങേക്കോണുവഴി കയറി

ഇങ്ങേക്കോണുവഴി ഇറങ്ങി

ഒരു പെണ്‍കുട്ടിപോകുമ്പോള്‍

ശരീരത്തിന്റെ

അക്ഷാംശങ്ങളിലും രേഖാംശങ്ങളിലും

വാക്കുകള്‍ വന്ന് തിരക്കുകൂട്ടുമ്പോള്‍

സ്ഖലനത്തിന്‌

കവിതയല്ലാതെ

മറ്റു പോംവഴികളില്ല സുഹ്രുത്തേ

Wednesday, June 18, 2008

കവിയല്‍

കഴുത
കാമം
കരഞ്ഞുതീര്‍ക്കുന്നു
കവി
കാമം
കവിഞ്ഞുതീര്‍ക്കുന്നു