Tuesday, November 30, 2010

ഒരു മണ്ണിര, നൂറുറുമ്പുകള്‍, ഞാന്‍ ...

മുറ്റത്ത്
മുടിയിഴകളില്‍
കുടുങ്ങിക്കിടക്കുന്നു
ഒരു മണ്ണിര

മണ്ണിരയില്‍
കുടുങ്ങിക്കിടക്കുന്നു
നൂറുറുമ്പുകള്‍

നൂറുറുമ്പുകളില്‍
കുടുങ്ങിക്കിടക്കുന്നു
കുറേനേരമായി
ഞാന്‍

അതൊരു
പെണ്ണിന്റെ
മുടിയായിരിക്കണം
മുടി നീണ്ട
ഒരാണും
അടുത്തൊന്നും
ഇതുവഴി വന്നിട്ടില്ല

ഒരു പെണ്ണിന്റെ
മുടിയിഴകളില്‍
കുടുങ്ങിക്കിടക്കുന്നു
ഒരു മണ്ണിര

ഒരു പെണ്ണിന്റെ
മുടിയിഴകളില്‍
കുടുങ്ങിക്കിടക്കുന്നു
നൂറുറുമ്പുകള്‍

ഒരു പെണ്ണിന്റെ
മുടിയിഴകളില്‍
കുടുങ്ങിക്കിടക്കുന്നു
ഞാന്‍

എത്ര ആണധികാര വ്യവസ്ഥകള്‍
എത്ര കൊടികുത്തിയ കൊമ്പന്‍മാര്‍
എത്ര മെയില്‍ ഷോവനിസ്റ്റിക് പന്നികള്‍
വീണുപോയിരിക്കുന്നു
ഒരു പെണ്ണിന്റെ അടിമുടിയിഴകളില്‍
പിന്നെയല്ലേ
ഒരു മണ്ണിര
നൂറുറുമ്പുകള്‍
ഞാന്‍

Wednesday, November 24, 2010

നമ്മുടെ കാലത്തെ ആദരണീയനായ എഴുത്തുകാരന്‍

നമ്മുടെ കാലത്തെ
ആദരണീയനായ എഴുത്തുകാരനെ
ഒരു വായനക്കാരനെന്ന നിലയില്‍
ഒരിക്കല്‍ പരിചയപ്പെട്ടു

എഴുപതുകളുടെ മധ്യാഹ്നത്തില്‍നിന്ന്
എണ്‍പതുകളും
തൊണ്ണൂറുകളും താണ്ടി
രണ്ടായിരത്തിപ്പത്തില്‍ എത്തിയതായിരുന്നു അയാള്‍

സര്‍ ,
എന്റെ പേരിതാണ്‌
ഇന്നതു ചെയ്യുന്നു
ഇവിടെനിന്നാണ്‌ വരുന്നത്‌
ഇങ്ങനെ..
ഇങ്ങനെ...

എത്ര നല്ല മനുഷ്യന്‍...
ക്ഷമയോടെ കേട്ടു,
ചിരിച്ചു ,
ഹസ്തദാനം ചെയ്തു

നമ്മുടെ കാലത്തെ
ആദരണീയനായ എഴുത്തുകാരനെ
ഞാന്‍ വീണ്ടും കണ്ടുമുട്ടി

സര്‍ എന്റെ പേരിതാണ്‌
ഇന്നതു ചെയ്യുന്നു
ഇന്നയിടത്തുവെച്ച് പരിചയപ്പെട്ടിട്ടുണ്ട്
ഇങ്ങനെ...
ഇങ്ങനെ....

നമ്മുടെ കാലത്തെ
ആദരണീയനായ എഴുത്തുകാരനെ
ഞാന്‍ മൂന്നാമതും
നാലാമതും പരിചയപ്പെട്ടു...

നമ്മുടെ കാലത്തെ
ആദരണീയനായ എഴുത്തുകാരനെ
ഞാന്‍ പതിനൊന്നാമത് പരിചയപ്പെട്ടു
സര്‍ ..
ഇങ്ങനെ...
ഇങ്ങനെ...

നമ്മുടെ കാലത്തെ
ആദരണീയനായ എഴുത്തുകാരനെ
തടിച്ച് കൊഴുത്ത്
അല്‍പം വായാടിയായ
എന്റെ സഹപ്രവര്‍ത്തക
ഒരിക്കല്‍
പരിചയപ്പെട്ടു

സര്‍,
എന്റെ പേരിതാണ്‌
ഇന്നതു ചെയ്യുന്നു
ഭര്‍ത്താവ്...
ഇങ്ങനെ...
ഇങ്ങനെ....

നമ്മുടെ കാലത്തെ
ആദരണീയനായ എഴുത്തുകാരന്‍
അന്നു രാത്രിതന്നെ
തിരിച്ചു വിളിച്ചു

അവളുടെ ഹലോട്യൂണിനെക്കുറിച്ചായി
പിന്നെ സംസാരം
ആ വരികളുടെ മഹത്വത്തെക്കുറിച്ച്
നമ്മുടെ കാലത്തെ
ആദരണീയനായ എഴുത്തുകാരന്‍
ആ [അ] സമയത്ത് ഒരുപന്യാസം തന്നെ പറയുകയുണ്ടായി

അടുത്ത ദിവസവും
അതിനടുത്ത ദിവസവും
നമ്മുടെ കാലത്തെ
ആദരണീയനായ എഴുത്തുകാരന്‍
അവളെ വിളിക്കുകയുണ്ടായി

നമ്മുടെ കാലത്തെ
ആദരണീയനായ എഴുത്തുകാരന്‍
തന്നെ വിളിക്കുന്നതിലുള്ള
ആത്മസന്തോഷം കൊണ്ട്
ഭര്‍ത്താവിന്‌ പരിചയപ്പെടുത്താനും
അവള്‍ മറന്നില്ല

നമ്മുടെ കാലത്തെ
ആദരണീയനായ എഴുത്തുകാരന്‍
ആറാമതും
ഏഴാമതും
അര്‍ധരാത്രി വിളിച്ചപ്പോള്‍
അവള്‍ ഫോണെടുത്തില്ല

പിറ്റേന്നു വിളിച്ചപ്പോള്‍
ഭര്‍ത്താവിന്‌ ഇഷ്ടമാകില്ല അതുകൊണ്ടാണ്‌
എന്നൊരു കള്ളം പറയാനും
അവള്‍ മറന്നില്ല

ഇത്തവണ
കുടുംബത്തെക്കുറിച്ചായിരുന്നു
നമ്മുടെ കാലത്തെ
ആദരണീയനായ എഴുത്തുകാരന്റെ
ഉപന്യാസം

നമ്മുടെ കാലത്തെ
ആദരണീയനായ എഴുത്തുകാരന്‍
പതിനൊന്നാമതും വിളിച്ചു

അവളുടെ ശബ്ധം കേള്‍ക്കാതെ
അയാള്‍ക്കുറങ്ങാനാവില്ല
എന്നൊരെസ്സെമ്മസ്സായിരുന്നു
അടുത്തത്‌

നമ്മുടെ കാലത്തെ
ആദരണീയനായ എഴുത്തുകാരന്‍
നൂറ്റിപ്പതിനൊന്നാമതും ...

Sunday, November 21, 2010

ഏകാന്തത

ഏകാന്ധത എന്ന്
തെറ്റിച്ചെഴുതിയാല്‍ കിട്ടും
ഏകാന്തത എന്ന വാക്കിന്റെ
യഥാര്‍ഥ അര്‍ത്ഥം

​അവനവനില്‍
[അവനവനെക്കുറിച്ചും]
അന്ധനായിരിക്കുന്നവന്റെ
അവസാനത്തെ
അഭയമല്ലാതെ
മറ്റൊന്നുമല്ല
അത്‌

Thursday, November 18, 2010

[മംഗലശ്ശേരി] നീലകണ്‌ഠന്‍

പറഞ്ഞുപോയ ഒരു വാക്കിന്റെ പേരില്‍
പത്തുദിവസം
പിണങ്ങിയിരുന്നു ഒരുവള്‍

പറഞ്ഞ വാക്കിന്റെ പേരിലല്ല
കേട്ട വാക്കിന്റെ പേരിലായിരുന്നു
ആ പിണക്കമെന്ന്
പതിനൊന്നാമത്തെ ദിവസം
മനസ്സിലായി

പറയുന്ന വാക്കുകളല്ല കേള്‍ക്കുന്ന വാക്കുകള്‍
പ്രത്യേകിച്ചും
പറയുന്ന ആളും
കേള്‍ക്കുന്ന ആളും
പല കാലങ്ങളില്‍
പല ലോകങ്ങളില്‍
പല ജീവിതങ്ങളില്‍
ജീവിക്കുമ്പോള്‍

"ആദിയില്‍ വചനമുണ്ടായി
വചനം ദൈവമായായിരുന്നു"

വീണ്ടുമൊരു വെറും വാക്കാണ്‌
അവളുടെ പിണക്കം മാറ്റിയത്‌

വാക്കുകളെ വെറുതെ വിടുക
അലഞ്ഞു നടന്നോ
അയവിറക്കിയോ
അസ്ഥാനത്ത്
അലങ്കരിച്ചോ
അതെങ്ങനെയെങ്കിലും
ജീവിച്ചുകൊള്ളട്ടേ

കഴുത്തില്‍
കുടുങ്ങിയ
കാളകൂടം
കവിതയിലെങ്കിലും
കക്കിയിട്ടേ പറ്റൂ

Tuesday, November 16, 2010

ഒറ്റ സ്നാപ്പ്

പെരുമഴയില്‍
ഓരോ തുള്ളിയും
ഒടുക്കത്തെ വെപ്രാളത്തോടെ
എവിടേക്കെന്നില്ലാതെ
ഒഴുകിപ്പോകും

എത്ര നിന്ന് കാലുകഴച്ചാലും
വെയിലുവീണ്‌ വരട്ടിക്കളഞ്ഞാലും
കാറ്റുവന്നു കുലുക്കി കൊഴിച്ചാലും
ആകെക്കുഴമറിഞ്ഞൊരു ലോകത്തിന്റെ
ഒറ്റ സ്നാപ്പെങ്കിലുമെടുക്കാതെ
ഒടുങ്ങില്ല
ഒടുക്കത്തെ
ഓരോ തുള്ളിയും

Thursday, November 11, 2010

ഒച്ചുകളുടെ ചരിത്രം

മരം മുറിച്ചതിനോ
മണ്ണുമാന്തിയതിനോ
ഒച്ചിഴയുന്നപോലെ എന്ന്
ഒച്ചവെച്ചതിനോ
ആയിരിക്കില്ല

വേഗങ്ങളുടെ
വിപരീതമായ
വിമാനത്തിന്‌
തങ്ങളുടെ രൂപംനല്‍കിയ
നെറികേടിനായിരിക്കും
ഒച്ചുകളുടെ ചരിത്രം
മനുഷ്യന്‌
മാപ്പുനല്‍കാതിരിക്കുക