Tuesday, December 23, 2008

ഉപരിപ്ലവം

എനിക്കു മനസ്സിലായി

കൊതുകുവല

എങ്ങനെയാണു

പ്രതിവിപ്ലവകാരിയുടെ

പ്രതീകമായതെന്ന്.

ഓര്‍ക്കാപ്പുറത്ത്

ഒരൊറ്റ അടികൊണ്ട്

രക്തനക്ഷത്രം തീര്‍ക്കാനുള്ള

സാധ്യത

അതു തുലച്ചല്ലോ

Wednesday, December 10, 2008

ഹൈക്കു-4

പ്രണയം

പൊലിഞ്ഞുപോയ

പുലര്‍ച്ചയില്‍

ബാല്യത്തിന്റെ തൂക്കുപാലം

ഒലിച്ചുപോയ്

വരികള്‍ തകര്‍ന്നേ പോയ്

Monday, December 8, 2008

ഹൈക്കു-3


തോട്ടുവക്കത്തെ

കാട്ടുവഴിയിലൂടെ

കൂട്ടുകാരന്റെ

വീട്ടിലേക്കുപോകുമ്പോള്‍

പെണ്ണുങ്ങള്‍ കുളിക്കുന്നതുകണ്ടു

തോട്ടുവക്കത്തെ
കാട്ടുവഴിയിലൂടെ
കൂട്ടുകാരന്റെ
വീട്ടിലേക്കു വീണ്ടും വീണ്ടും ..

അറിഞ്ഞുകാണുമ്പോള്‍ തുച്ഛം ​

അറിയാതെ കാണുമ്പോള്‍ മിച്ചം

കാണുന്നതറിയുമ്പോള്‍ പുച്ഛം

Monday, December 1, 2008

നോക്കിനോക്കിക്കിടക്കുമ്പോള്‍-ഹൈക്കു 2

നോക്കിനോക്കിക്കിടക്കുമ്പോള്‍
മാനം കാണാനാവാതെ
മച്ചുനോക്കിക്കിടക്കുമ്പോള്‍
നോട്ടങ്ങള്‍ക്കുമീതെ
മച്ചുവന്നുകിടക്കുമ്പോള്‍
ബാക്കികിടക്കുന്നു
ആവിഷ്കരിക്കപ്പെടാത്തൊരു മാനം

Wednesday, November 26, 2008

ഹൈക്കു-1

മാംസനിബദ്ധമല്ലാത്ത രാഗം
മാഞ്ഞുമാഞ്ഞേ പോകുന്ന രാത്രിയില്‍
സ്വപ്നത്തിന്‍ മൃഗശാലയില്‍
മുതല, മലമ്പാമ്പ്, പുള്ളിപ്പുലി
ഇണചേര്‍ന്ന് ഉയരങ്ങളിലേക്കേ പോകും ഇരുള്‍ മരങ്ങള്‍


അളിഞ്ഞ അടിവസ്ത്രം

Monday, November 10, 2008

ഒരു ചോദ്യം [ഉത്തരമാര്‍ക്കുമാവാം ]

പാതിരാത്രി
പെരുവഴിയില്‍
പട്ടികള്‍
പണിയെടുക്കുന്നതുകണ്ട്
പല്ലിറുമ്മി [കല്ലെറിയാതെ]

പുരയിലെത്തി
പൊണ്ടാട്ടിയെ ഉണര്‍ത്താതെ [ശല്യം ചെയ്യാതെ]
പ്രണയമുണ്ടായിട്ടും
പ്രാപ്യരല്ലാത്ത
പെണ്‍കുട്ടികളെയോര്‍ത്ത്
വാണമടിച്ചു
കിടന്നുറങ്ങി
ഉണരുന്നതിനെയാണോ
നാം
സാന്‍മാര്‍ഗിക ജീവിതമെന്നു പറയുന്നത്?

Thursday, October 30, 2008

വിശ്വാസം-നിശ്വാസം


നെല്ലിയാമ്പതിയില്‍
സീതാര്‍കുണ്ടിന്റെ നിറുകയില്‍
മഞ്ഞ് മാറിമാറി വന്ന്
മുഖം മറയ്ക്കുന്ന മധ്യാഹ്നത്തില്‍
കുരങ്ങുകള്‍ കുണ്ടില്‍ നിന്ന് കയറിവന്ന്

എട്ടാം ക്ളാസ്സിലെ

ബയോളജി പുസ്തകം

ഓര്‍മിപ്പിക്കുമ്പോള്‍

മോളേ അറ്റത്തേക്കുപോകല്ലേ എന്ന്
ഒരച്ഛനുമമ്മയും

മാറിനിന്ന് നിലവിളിക്കുമ്പോള്‍ ‍

അഞ്ചുവിരലുകളുടെ വിശ്വാസത്തില്‍
അല്പംകൂടി വിശാലമായ ലോകംകാണാന്‍

കാമുകി മുന്നോട്ടായുമ്പോള്‍

അവളുടെ വിശ്വാസം ഒന്നുമാത്രം

അസാധ്യമാക്കിയ

ഇതരവാഴ്വുകളെക്കുറിച്ചോര്‍ത്തു

അതിനടിയില്‍

കാണാതെപോയ ലോകങ്ങള്‍ പിടഞ്ഞു

ആ വിരലൊന്നയച്ച്
അവളൊടൊപ്പമുള്ള അസഹ്യമായ ജീവിതം
അവസാനിപ്പിച്ചാലോ എന്ന

ചിന്ത മതിയായിരുന്നു
എല്ലാം സഹനീയമാക്കുവാന്‍


ആവിഷ്കരിക്കപ്പെടുന്നിടത്തോളമേ
ഭയങ്ങള്‍ ഭയങ്ങളായിരിക്കുന്നുള്ളൂ

Monday, October 27, 2008

ഗൃഹാതുരം


ല്ലി

കുത്തി
വിരല്‍
മണത്തപ്പോള്‍
കി
ട്ടി
കുട്ടിക്കാലത്തിന്റെ
സു

ന്ധം

മുറിവ്
പഴുത്തതിന്റെ

ന്ധം

Thursday, October 23, 2008

മോശം കവിതകള്‍ എഴുതുന്നതിനെക്കുറിച്ച്

മരവിപ്പിന്റെ കാലങ്ങളില്‍
പെണ്‍കുട്ടികള്‍ വന്ന്
ചില കവിതകള്‍ പറഞ്ഞുതരും

മരവിപ്പുമാറുമ്പോള്‍
ആ കവിതകളും കുട്ടികളും
അനാവശ്യമായി തോന്നും

മരവിപ്പിന്റെ കാലം
വീണ്ടും വീണ്ടും വരുമല്ലോ
മരവിപ്പിന്റെ കാലം
വീണ്ടും വീണ്ടും പോകുമല്ലോ

മരിച്ചിരിക്കുവോളം
മരച്ചിരിക്കാനാവില്ലല്ലോ

Saturday, September 27, 2008

നയന്‍താര നിത്യവും നനയുകയാണ്

മഴപെയ്യുമ്പോഴല്ലാതെ
ഒരു പെണ്‍കുട്ടി
കയറിവരികയും
ഇടിവെട്ടുമ്പോഴല്ലാതെ
അവള്‍
ഇറങ്ങിപ്പോകുകയും
ചെയ്തിരുന്നെങ്കില്‍

ഒരു പെണ്‍കുട്ടി
ജീവിതത്തിലേക്ക്
വരുകയും
പോവുകയും
ചെയ്യുന്നത്
തീര്‍ത്തും
നിസ്സാരമായതുകൊണ്ടല്ല
മഴപെയ്യുന്നതും
ഇടിവെട്ടുന്നതും
അത്രയും
സാധാരണമായതുകൊണ്ടാണ്‌

എന്നും നനഞ്ഞാലും കുളിരില്ല സാര്‍

Friday, September 19, 2008

ഉദ്ധാരണശേഷി

ഓരോ കവിത കഴിയുമ്പോഴും
ഇനിയൊന്നിന്‌
ശേഷിയില്ലല്ലോ എന്നോര്‍ത്ത്
ആകുലപ്പെടാറുണ്ട്

അത്രമാത്രം
ക്ഷീണിക്കുന്നുണ്ട്
ഹതാശനാവുന്നുണ്ട്
ഇല്ലായ്മ ബോധ്യപ്പെടുന്നുണ്ട്

ഇഷ്ടമില്ലാഞ്ഞിട്ടല്ല
തിരിഞ്ഞുകിടക്കുന്നത്
നെഞ്ചത്തുവെച്ച
കൈയെടുത്തുമാറ്റിവെക്കുന്നത്
എന്തൊരുചൂട് എന്ന്
ആവിപ്പെടുന്നത്

എന്തൊക്കെ വാക്കുകള്‍
അവ്യക്തമായി പുലമ്പിയിട്ടാണ്‌
ചക്കരക്കുട്ടീ എന്ന്
എത്രവട്ടം വിളിച്ചിട്ടാണ്‌
ഏതൊക്കെ നിലകളില്‍
ഉന്മാദിയെപ്പോലെ
ഉലഞ്ഞിട്ടാണ്‌
ഇപ്പൊഴീ വേണ്ടായ്ക
എന്നുനീ പുച്ഛിക്കേണ്ട

നാളെ പുറത്തുവരേണ്ട ബീജം
ഇന്നേ
വാക്കുവാക്കായി
പുറപ്പെട്ടിട്ടുണ്ട്
ശരീരത്തിന്റെ
കുണ്ടനിടവഴികളിലൂടെ

Saturday, September 6, 2008

പ്രണയകാലത്തെ ആത്മഗതങ്ങള്‍ ആത്മകഥനങ്ങള്‍

എന്‍റെ ഏകാന്തത
എനിക്ക് മടുത്തപ്പോഴാണ്‌
ഞാന്‍ നിന്‍റെ കണ്ണുകളിലേക്ക്
നോക്കിത്തുടങ്ങിയത്
നിന്‍റെ കണ്ണുകളിലെ നീരസം
കണ്ടു മടുത്തപ്പോഴാണ്‌
ഞാന്‍ എന്നിലേക്ക്‌ തിരിച്ചുപോന്നത്
എനിക്കറിയാം എല്ലാ യാത്രകളും നിന്നിലേക്ക്‌ മാത്രമാണെന്ന്
എനിക്കറിയാം എല്ലാ യാത്രകളും എന്നില്‍ വന്നവസാനിക്കുമെന്ന്.
എത്ര സേഫ്ടിപിന്‍ ഹെയര്‍പിന്‍ വളവുകള്‍ കയറി ഇറങ്ങേണ്ടി വന്നാലും
ഈ യാത്ര തുടര്‍ന്നെ പറ്റൂ എന്ന്

6/04/2008

1

ഏറ്റവും മോശം പ്രണയകവിതയെഴുതിയതിന്റെ പിറ്റേന്ന് കുറേനാളായി പിന്തുടരുന്ന പ്രണയജീവിതത്തോട് വിടപറയണമെന്നുതോന്നി.മറ്റൊന്നും കൊണ്ടല്ല,ഒരു മോശം കവിത എന്റെ അനാരോഗ്യത്തെ വ്യക്തമാക്കിത്തന്നു. അതു പ്രസിദ്ധപ്പെടുത്തിയപ്പോള്‍ ഞാന്‍ കോമയിലകപ്പെട്ടതിനു തുല്യമായി. എല്ലാ പ്രണയത്തിനും അതിന്റേതായ പരിമിതികളുണ്ട്. സദാചാരപരമായ പരിമിതികളല്ല, സ്ഥാപനവത്കരിക്കപ്പെടുന്നതിന്‌ പരിമിതികളുണ്ട്. അതല്ല ഇപ്പോള്‍ എന്റെ വിഷയം,സൌന്ദര്യപരമായ ആവിഷ്കാരപരമായ പരിമിതികള്‍.
2

രണ്ടുപകല്‍ മുഴുവന്‍

ഒരു വീട് പൊളിച്ചിറക്കുന്നത്

നോക്കിക്കൊണ്ടിരുന്നു

ഓടും ഉത്തരവും നിലത്തിറക്കിയ

പണിക്കാര്‍ അറിഞ്ഞിട്ടുണ്ടാകുമോ

ഇത്രകാലവും അതിനുള്ളില്‍ കെട്ടിക്കിടന്ന നെടുവീര്‍പ്പുകള്‍

നാലുചുവരുകള്‍ക്കുള്ളില്‍ അടഞ്ഞ

ഒരു മുറി പേറിയ ഭാരങ്ങള്‍

3

ഈചെറിയ നഗരം എന്നെ വല്ലാതെ ബോറടിപ്പിക്കുന്നുണ്ട്

ജീവിതത്തില്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത വിധത്തില്‍

അതെന്റെ ദാരിദ്ര്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു

പലവട്ടം നടന്നുതീര്‍ത്ത അതിന്റെ വഴികളില്‍

പുതുതായി ഒന്നും ഉദയം ചെയ്യുന്നില്ല

ഒരു സിനിമപോലും മാറുന്നില്ല

ഒരു പുസ്തകവും പുതുതായി എത്തുന്നില്ല

എല്ലാ മരവും നിശ്ചലം

ഇലകള്‍ പൊഴിയുകയോ തളിര്‍ക്കുകയോ ചെയ്യുന്നില്ല

കോട്ടയുടെ കിടങ്ങിലെ വെള്ളം പായല്‍ മൂടി

സൂര്യന്‍ പ്രതിഫലിക്കുന്നേയില്ല

വാടികയുടെ പുല്‍മേടുകളില്‍ മഞ്ഞപ്പൂക്കള്‍ വീണ്‌ ചിതറിക്കിടപ്പുണ്ട്

കെട്ടിപ്പിടിച്ചും പൊട്ടിച്ചിരിച്ചും

നവദമ്പതിമാര്‍ വന്നുതിരക്കുന്നുണ്ട്

നൂറ്റാണ്ടുകളായി പഴകിയതുപോലെ

എല്ലാം അത്രമാത്രം പരിചിതമായിരിക്കുന്നു

മൈതാനത്തെ കുട്ടികള്‍മാത്രം

ഒരുബോളിനെ പലമട്ടില്‍ നേരിട്ട്

വിരസതയെ പ്രതിരോധിക്കുന്നുണ്ട്

ചിലപ്പോള്‍ അതിര്‍ത്തികടത്തുന്നുണ്ട്

അനാവശ്യമായ ഒരു ഷോട്ട് പക്ഷേ

അവരെയും അനന്തമായ വിരസതയുടെ

പുല്മേട്ടില്‍ തിരികെ എത്തിക്കുന്നുണ്ട്

4

എന്താണു പ്രണയം ?

നീ സ്ത്രീയായതിനാലാണോ

ഞാന്‍ പുരുഷനായതിനാലാണോ?

നീ സുന്ദരിയായതിനാലാണോ

ഞാന്‍ ദുര്‍ബലനായതിനാലാണോ?

രാത്രി നിലാവില്‍

കാറ്റ് ജനല്‍ തുറക്കുന്ന മുറിയില്‍

ഞാന്‍ തനിച്ചായതിനാലാണോ ?

ഒരു തണുപ്പ് വന്ന് തൊട്ടുപോകുന്നതിനാലാണോ

വെളിപ്പെടാനായിമാത്രം

വാക്കുകള്‍ വന്ന് തിരക്കുകൂട്ടുന്നതിനാലാണോ ?

എന്താണു പ്രണയം ?

നീയും ഞാനും മനുഷ്യരായതിനാലാണോ ?

ശരീരമുള്ളതിനാലാണോ ?

5

ചിലപ്പോള്‍ എനിക്കുതോന്നും ഞാന്‍ നിന്നെ പ്രേമിച്ചത് നീ മറ്റൊരുവന്റെ കാമുകിയായതിനാലാണെന്ന്.ഒരു സാധാരണ പെണ്‍കുട്ടി എന്നെ പ്രേമിക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ല.ഞാന്‍ സുന്ദരനോ വിരൂപനോ ആയതുകൊണ്ടല്ല, അതില്‍ എന്നെ തൃപ്തിപ്പെടുത്തുന്ന ഒന്നുമില്ലാത്തതിനാലാണ്‌. നീ അവനെ പ്രേമിക്കുമ്പോള്‍ അവന്‍ നിന്നെ പ്രേമിക്കുമ്പോള്‍, നിന്റെ പ്രേമം എനിക്കുകൂടി വേണ്ടതാണെന്നു തോന്നി. അവന്‍ നിന്നെ പ്രേമിക്കുന്നതില്‍ എനിക്കു സങ്കടമില്ലാത്തതുകൊണ്ടുമാത്രം ഞാന്‍ നിന്നെ പ്രേമിക്കുമ്പോഴുള്ള അവന്റെ സങ്കടത്തെ ഞാന്‍ അവഗണിച്ചു. മറ്റൊരുവന്റെ കാമുകിയായതുകൊണ്ടുമാത്രമല്ല ഞാന്‍ നിന്നെ പ്രേമിച്ചത്, നീ സുന്ദരിയായതുകൊണ്ടുകൂടിയാണ്‌. സുന്ദരിയായൊരു പെണ്‍ കുട്ടിയെ അസുന്ദരമായൊരു ലോകത്ത് കണ്ടുമുട്ടാനിടയായാല്‍ അവളെ പ്രണയിക്കുകയല്ലാതെ മറ്റ് വഴികളില്ല. നീ സുന്ദരിയായതുകൊണ്ടുമാത്രമല്ല ഞാന്‍ നിന്നെ പ്രേമിച്ചത്‌, എന്റെ പരിമിതികള്കൊണ്ടുകൂടിയാണ്. പരിമിതികളെ മറികടക്കാന്‍ സൌന്ദര്യമല്ലാതെ മറ്റൊന്നും ഈ ഉലകത്തിലില്ലാത്തതിനാലാണ്.

6

കാമുകനായിരിക്കുന്നത് മറ്റൊന്നിനും വേണ്ടിയല്ല

കവിതക്കുവേണ്ടിയാണ്‌

എല്ലാകവിതകളും പെണ്‍കുട്ടികളുടെ കണ്ണുകളില്‍ നിന്ന്

മൊഴിമാറ്റിയവയാണ്

ശരീരത്തില്‍ നിന്ന് പകര്‍ത്തിയെഴുതിയവയാണ്

7

എന്റെ പ്രണയം

എനിക്കുവേണ്ടിമാത്രമാണെന്ന് അറിയാവുന്നതുകൊണ്ടാണ്‌

അത് നിന്നെ അറിയിക്കാതിരുന്നത്

പക്ഷെ ഒരുകാമുകന്‌

ഒറ്റയ്ക്ക് അവന്റെ പ്രണയത്തെ

എത്രകാലം കൊണ്ടുനടക്കാനാകും ?

എഴുത്തല്ലാതെ മറ്റു വിനിമയങ്ങളില്ലാതെ

കാഴ്ചയല്ലാതെ മറ്റ് വേഴ്ചകളില്ലാതെ

സ്വയംഭോഗമല്ലാതെ മറ്റു ഭോഗങ്ങളില്ലാതെ

ഒഴുകുന്ന, തെളിച്ചമുള്ള, എന്നാല്‍ ചുഴികളുള്ള

ഒരു നദിയുടെ കരയിലെന്നതുപോലെ

ഒരു മണ്ണിരയെപ്പോലും ചൂണ്ടയില്‍ കോര്‍ക്കാതെ

ഒരു കുളിയുടെ കുളിരുപോലും സ്മരണയിലില്ലാതെ

ഒറ്റക്ക് അവന്റെ പ്രണയത്തെ കൊണ്ടുനടക്കാനാകുമോ

അവളുടെ നിഷേധത്തെ പുണരാനാവുമോ

അവളുടെ അമര്‍ഷത്തില്‍ അലിയാനാവുമോ

പ്രണയമുണ്ടാവുകയും പ്രണയിക്കുന്നവള്‍

ശരീരം കൊണ്ട് അപ്രാപ്യയായിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍

ഒരുവന്‌ എത്രകാലം ജീവിക്കാം ?

മുഖത്ത് വികാരങ്ങള്‍ ‍ഓളങ്ങള്‍പോലെ ഒളിമിന്നിക്കൊണ്ടിരിക്കുന്ന

ഒരു പെണ്‌കുട്ടിയെ വെറുതെ നോക്കിക്കൊണ്ടിരിക്കാനാവുമോ

പുലരിവെളിച്ചത്തില്‍ കാടുകാണുന്നതുപോലെ

അന്തിവെളിച്ചത്തില്‍ തിരകളുള്ള കടല്‍ കാണുന്നതുപോലെ

ഇടക്ക് ചില ചിറകനക്കങ്ങളോടെ രണ്ട് ശലഭങ്ങള്‍

ഇണചേരുന്നത് കാണുന്നതുപോലെ

മുട്ടിലിഴയാന്പോലുമാവാത്ത ഒരു കുഞ്ഞ്

ഉടലനക്കങ്ങള്‍ കൊണ്ടുമാത്രം

വാതില്‍ വെളിച്ചത്തിലേക്കു നീന്തുന്നതുകാണുന്നതുപോലെ

വെറുതെ ഒരുവളെ നോക്കിയിരിക്കാനാകുമോ

തനിച്ചാവുന്നവന്റെ കരച്ചിലുകള്‍ ചിരിക്കലുകള്‍

ആരുകേള്‍ക്കും

ഈലോകം എത്ര വിരസമെന്ന്, ചിലപ്പോള്‍ സരസമെന്ന്

ആരെ പുണര്‍ന്നുകൊണ്ട് പറയും

ചുണ്ടുകള്കൊണ്ടുമാത്രം എഴുതാന്‍ കഴിയുന്ന ചില കവിതകള്‍

ഇണചേരുമ്പോള്‍ മാത്രം സാധ്യമാവുന്ന ചില പടവുകള്‍

എല്ലാം എത്രകാലം എഴുത്തുകൊണ്ടുമാത്രം പകരം വെക്കും

8

ഞാന്‍ നിന്നോട് വിചിത്രമായൊരു കഥപറയാം. വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനൊരു പെണ്‍കുട്ടിയെ പ്രേമിച്ചു.അവളെ മടുത്തപ്പോള്‍ അവളുടെ ഈഗോക്ക് പാത്രമായ വിവാഹിതയായ അവളുടെ കൂട്ടുകാരിയെ പ്രേമിച്ചു.കുറേക്കഴിഞ്ഞപ്പോള്‍ എന്റെ ഈഗോക്ക് പാത്രമായ എന്റെ സുഹൃത്തിനെ അവള്‍ പ്രേമിച്ചു. എന്റെ കാമുകി അവളുടെ ഭര്‍ത്താവിനെ പ്രേമിച്ചു. ഈസമയത്ത് എന്റെ സുഹൃത്തിന്റെ കാമുകി എന്നെ പ്രേമിച്ചു.എനിക്കപ്പോള്‍ മറ്റൊരുവളോട് പ്രണയം തോന്നി. അവള്ക്കും കാമുകനുണ്ടായിരുന്നു അവനും സുഹൃത്തുക്കളുണ്ടായിരുന്നു. ആ സുഹൃത്തുക്കള്ക്കും കാമുകിമാരും ഭാര്യമാരും സുഹൃത്തുക്കളുമുണ്ടായിരുന്നു. ഈ കഥ ഇങ്ങനെ എത്രവേണമെങ്കിലും നീണ്ടുപോകാം.ഈ കഥ വിചിത്രമെന്ന് ആദ്യം പറഞ്ഞത് എന്റെ ഒരുതെറ്റാണ്‌.പ്രണയം ചിലപ്പോള്‍ നാട്ടുവഴികള്‍പോലെ വിചിത്രവും ചിലപ്പോള്‍ നഗരവീഥികള്‍പോലെ സുന്ദരവുമാണ്‌.ഞാന്‍ അവിശ്വസിക്കുന്നത്‌ പ്രണയത്തെയോ സൌഹൃദത്തെയോ ബന്ധങ്ങളെ മുഴുവനായോ അല്ല. വിശ്വാസം എന്ന വാക്കിനെത്തന്നെയാണ്‌.

9

നിന്നെ ഞാന്‍ കണ്ടെത്തും വരെ

ഞാന്‍ വൈകുന്നേരങ്ങളില്‍

സുഹൃത്തുക്കളോടൊത്ത് നടക്കാന്‍ പോയി

അമ്പലത്തിന്റെ മുന്നിലിരുന്ന്

പെണ്‍കുട്ടികളുടെ മുന്നും പിന്നും ദര്‍ശിച്ചു

മുത്തോ മുത്തുച്ചിപ്പിയോ വാങ്ങി മടങ്ങി

ഇപ്പോള്‍ ഞാന്‍ നിന്നെ പ്രേമിക്കുന്നു

പട്ടിയെപ്പോലെ ചുരുണ്ടുകൂടി എന്റെ ജീവിതം കിടക്കുന്നു

നിന്നില്‍ സംത്രുപ്തനായിക്കൊണ്ട്

[1 കമലാദാസിന്റെ പ്രേമം എന്ന കവിതയെ അനുകരിച്ചെഴുതിയത്‌]

10

പള്ളിപ്പെരുന്നാളിന്റെ രാത്രിയില്‍

കതിനമുഴക്കങ്ങളുടെ പശ്ചാത്തലത്തില്‍

വലിച്ചുകെട്ടിയ ഡബിള്‍ മുണ്ടില്‍

ജീസസ് പടം തുടങ്ങുന്നതിനുമുമ്പുള്ള ആകാംക്ഷയുടെ ഇടവേളയില്‍

പള്ളിക്കൂടമുറ്റത്ത് ബലൂണ്‍ തട്ടി നടന്നിരുന്ന


ആളൊഴിഞ്ഞ നേരത്ത്

പെണ്‍ കുട്ടികളുടെ മൂത്രപ്പുരയുടെ ചുമരിലെ പച്ചപ്പായല്‍ ചുരണ്ടി

ഹൃദയം തുളച്ചുകയറുന്ന അമ്പിന്റെ

-അതോ യോനി തുളച്ചുകയറുന്ന ലിംഗമോ-?

ചിത്രം വരച്ച

ഒരിക്കലും മടങ്ങിവരികയോ

അടിച്ചുവരികയോ ചെയ്യാത്ത കവിതകള്‍ക്കായി

ആഴ്ചപ്പതിപ്പുകള്‍ മാറിമാറി പരതിക്കൊണ്ടിരുന്ന


വീട്ടിലുള്ള ദിവസങ്ങളില്‍

അച്ഛാ കോഴിയെ നോക്കണെ പൂച്ചക്ക് ചോറുകൊടുക്കണേ എന്ന്

അവളുടെ അമ്മയെ അനുകരിച്ച് പറഞ്ഞ്

അങ്കണവാടിയിലേക്ക് പോകുന്ന

മൂന്നരവയസ്സുകാരിയെ ഓര്‍മിച്ചിരിക്കുന്ന

കാലത്തില്‍ നിന്ന്

ഒരു തരി നിന്റെ കണ്ണില്‍ വീണുകിടപ്പുണ്ട്

എത്രകണ്ടിട്ടും മതിവരാതെ

തമസ്കരിച്ചിട്ടും തികട്ടാതെ

ഞാന്‍ നിന്നെ നോക്കിക്കൊണ്ടിരിക്കുന്നത്‌ മറ്റൊന്നും കൊണ്ടായിരിക്കില്ല

11

ഈയിടെയായി കണ്ണുകള്‍ കവിതയില്‍ കൂടുതലാണല്ലോ എന്താ വല്ല കണ്ണിലും കുടുങ്ങിയോ എന്നുചോദിച്ച വായനക്കാരിയോട് കെട്ടിക്കിടക്കുന്നവന്റെ കവിത കാല്‍പനികമാകാതെ തരമില്ല ദുഷിക്കാതെയും തരമില്ല എന്നുപറഞ്ഞൊഴിഞ്ഞു.

12

ഉറങ്ങുമ്പോള്‍ ഉറങ്ങുന്നത് ഉറങ്ങുന്നവന്‍ മാത്രമല്ല

ഉണരുമ്പോള്‍ ഉണരുന്നത്‌ ഉണരുന്നവന്‍ മാത്രമല്ല

ഉലകം മുഴുവന്‍ അവനോടൊപ്പം ഉറങ്ങുകയും ഉണരുകയുമാണ്‌

എന്നൊടൊപ്പം ഉറങ്ങിപ്പോയ ലോകത്തെക്കുറിച്ച് എനിക്കു പരാതികളില്ല. എന്നൊടൊപ്പം ഉണര്‍ന്ന ലോകത്തിലേക്ക് എനിക്ക് വീണ്ടും ഉണരേണ്ടതുണ്ട്. പുറപ്പെട്ടേടത്തുതന്നെ എനിക്കു തിരിച്ചെത്തേണ്ടതുണ്ട്. പുറപ്പെട്ട ആളായിത്തന്നെ തിരിച്ചെത്തണമെന്ന നിര്‍ബന്ധമില്ലാതെ

Saturday, August 23, 2008

വിന്യാസം

ഒരിക്കല്‍

എല്ലാവരേയുംപോലെ

നിന്നെ

കാണുന്നതിനുവേണ്ടിമാത്രം

ഞാന്‍

നിന്റെ
കണ്ണുകളിലേക്കു

നോക്കിക്കൊണ്ടിരുന്നു



മറ്റൊരിക്കല്‍

എല്ലാവര്‍ക്കും

സംഭവിക്കുന്നതുപോലെ

എന്നെ

കാണുന്നതിനുവേണ്ടിമാത്രം

ഞാന്‍

നിന്റെ

കണ്ണുകളിലേക്കു

നോക്കിക്കൊണ്ടിരുന്നു



എത്ര കണ്ണാടികള്‍

ചേര്‍ത്തുവെച്ചാലും

എത്ര ചേര്‍ന്ന്

നാം നിന്നാലും

എന്നെയും നിന്നെയും

ഇതേ താളത്തില്‍

ഇതേ അളവില്‍

മറ്റെവിടെയും

കാണാനാവില്ലെന്നതുകൊണ്ട്

ഞാന്‍

വീണ്ടും

വീണ്ടും

നിന്റെ കണ്ണുകളിലേക്കുതന്നെ

നോക്കിക്കൊണ്ടേയിരിക്കുന്നു

നോ

ക്കി

ക്കൊ

ണ്ടേ

യി

രി

ക്കു

ന്നു

Tuesday, August 19, 2008

പകലുകളുടെ രാത്രികള്‍

നീ അടുത്തില്ലാത്ത
പകലുകളുടെ രാത്രികളില്‍

വെളിച്ചം
നിഴലായിമാത്രം
വീണിട്ടുള്ള
വഴികളിലൂടെ
നിന്നെ ഓര്‍മിച്ച്
നടക്കുമ്പോള്‍

ഒരു കാറ്റ്
എതിരെ വന്ന്
എന്നെ പൊതിഞ്ഞ്
ഒന്നുതണുപ്പിച്ച്
കടന്നുപോകുമ്പോള്‍

വഴിയരികിലെ
ഒറ്റമരം
തനിച്ചാണെന്നുകരുതി
തലകുലുക്കി
വെറുതെ
കുശലം പറയാനൊരുങ്ങുമ്പോള്‍

ഒരു പട്ടി
വന്ന്‌
നിന്ന്
കുരച്ച്
മണത്ത്
സംശയം മാറാതെ
പോകാനൊരുങ്ങുമ്പോള്‍

ചീവീടുകളുടെ
നീട്ടിനീട്ടിയുള്ള
നിലയ്ക്കാത്ത
നിലവിളിക്ക്
ഒരുനിമിഷം നിന്ന്
ചെവികൊടുക്കുമ്പോള്‍

ഒരു പോലീസുവണ്ടി
ചവിട്ടിനിര്‍ത്തി
ആരാ
എന്താ
ഈനേരത്ത് തനിച്ച്
എങ്ങോട്ടാ
എന്നൊക്കെ
ചോദ്യം ചെയ്ത്
കണ്ണുരുട്ടി
വിറപ്പിച്ച്
ഇരപ്പിച്ച്
പോകുമ്പോള്‍

നിന്റെ
കളി
ചിരി
വിഷാദം
ചിലനേരങ്ങളിലെ
കരച്ചില്‍
മുഷിച്ചില്‍
ദേഷ്യം
ഇങ്ങനെ
ഒന്നൊന്നായി
എന്റെ
ശരീരത്തിലൂടെ
കടന്നുപോകുമ്പോള്‍

നീ അടുത്തില്ലാത്ത
പകലുകളുടെ രാത്രികളില്‍
നിന്നെ ഓര്‍മിച്ച് നടക്കുമ്പോള്‍ .....

Monday, August 11, 2008

കാമുകി

എന്റെ
പേടികള്‍കൊണ്ട്
ഊതിവീര്‍പ്പിച്ച
ഒരു ബലൂണ്‍മാത്രമാണ്‌
നീ യെന്നറിയാഞ്ഞിട്ടല്ല

പക്ഷെ

നീ പൊട്ടുമ്പോള്‍
ചിതറുന്നത്
ഞാനാണല്ലോ

Thursday, August 7, 2008

ഒരു വാക്ക്

പ്രിയപ്പെട്ട ഒരാളോട്

പ്രിയമുള്ള നിമിഷങ്ങളില്‍

ആരും ഒരിക്കലും

പറഞ്ഞിട്ടില്ലാത്ത

ഒരു വാക്ക്

നിന്നോടുപറയണമെന്ന്

ഈദിവസങ്ങളില്‍

ചിലപ്പോഴെങ്കിലും

ഞാന്‍ ആഗ്രഹിക്കാറുണ്ട്.

മുന്‍വിധികളാല്‍ മലിനമാകാത്ത

ആദര്‍ശങ്ങളാലോ വികാരങ്ങളാലോ വഴിതെറ്റാത്ത

അര്‍ഥങ്ങളിലേക്കോ അനര്‍ഥങ്ങളിലേക്കോ നയിക്കാത്ത

വ്യവസ്ഥയോ അവ്യവസ്ഥയോ ഉണ്ടാക്കാത്ത

ഒരു പുഴപോലെ

എനിക്കും നിനക്കുമിടയില്‍

നിശ്ശബ്ധമായി ഒഴുകിക്കൊണ്ടിരിക്കുന്ന

ഒരു പാലം പോലെ

എന്നിലേക്കും നിന്നിലേക്കും

വരാനും പോകാനും കഴിയുന്ന

ഒരു വാക്ക്.

പച്ചിലകള്‍ക്കുനടുവില്‍

ഒരുപൂമാത്രം ചൂടി നില്ക്കുന്ന

കുന്നിന്ചെരുവിലെ

ഏകാകിയായ

ഒറ്റമരംപോലെ

ആഒരു വാക്കുകൊണ്ട്

എനിക്ക്

നിന്റെ മുമ്പില്‍ വെളിപ്പെടണം.

എന്റെ പ്രേമം പറയുന്നതിനോ

നിന്റെ പ്രേമം നേടുന്നതിനോ അല്ല

അത്രയും ആഴത്തിലുള്ളൊരു അനുഭവത്തിനും

വിനിമയം സാധ്യമാണെന്ന്

തെളിയിക്കുന്നതിനുവേണ്ടിമാത്രം

Monday, August 4, 2008

പടപേടിച്ച്...

തലയ്ക്കുപിടിച്ച

പ്രേമവുമായി

പാതിരയ്ക്ക്

പുരയിലേക്കുപോയവന്റെ

കാലില്‍ കടിച്ച

പാമ്പിനെക്കുറിച്ച്

എന്തുപറയാന്‍!

വിഷം

കാലില്‍നിന്ന് തലയിലേക്കുകേറിയിട്ടുണ്ടാകുമോ

തലയില്‍നിന്ന് കാലിലേക്കിറങ്ങിയിട്ടുണ്ടാകുമോ?

കടികൊണ്ടവനിപ്പോഴും ജീവിച്ചിരിക്കുന്നു

കടിച്ച പാമ്പ് ചത്തിട്ടുണ്ടാകുമോ?

Friday, August 1, 2008

വചനം മാംസമായി...

പണി തീരാത്ത
കവിതയുമായി
ഉറങ്ങാന്‍
കിടക്കരുത്

അടഞ്ഞ കണ്ണുകള്‍ക്കുകീഴെ
പുകഞ്ഞുകൊണ്ടേയിരിക്കും
പകലിന്റെ
പലതരം
പുകിലുകള്‍

ഉറക്കത്തിലും
ഉണര്‍ന്നുകൊണ്ടേയിരിക്കും
വാക്കുകളും
വരികളും

പെണ്‍വാണിഭത്തിലെ
പ്രതികളെ
പിടികൂടാന്‍
വൈകീട്ട്
മുതലക്കുളത്തുകൂടിയ
സാംസ്കാരിക
സംഗമത്തില്‍നിന്ന്
വാണിഭം ചെയ്യപ്പെട്ട
പെണ്‍കുട്ടിമാത്രം
കയറിവന്നെന്നിരിക്കും
അവള്‍ക്ക്
ഒരിക്കല്‍കൂടി
പിഴച്ചെന്നുമിരിക്കും

ഉറക്കം
ഒരു വല്ലാത്ത
സംഗതിയാണ്‌
അതിന്‌ നെരോ
നെറിവോ
ഇല്ല
സദാചാരം തീരെയില്ല
സെന്‍സര്‍ബോര്‍ഡോ
സൈന്‍ബോര്‍ഡോ
ഇല്ല
അജിതയോ
അന്വേഷിയോ
ഇല്ല
അകത്തുള്ളതെല്ലാം
അതെടുത്തു
പുറത്തിടും
കുഴിച്ചിട്ടതെല്ലാം
കിളിര്‍ത്തുപൊന്തും
കാടടച്ച വെടിയെല്ലാം
കുഴലിലേക്ക്
കിതച്ചെത്തും

രാവിലെ
ഉറക്കമെണീക്കുമ്പോള്‍
ഉടുമുണ്ടിനകത്ത്
കുഴഞ്ഞരൂപത്തില്‍
കിടക്കുന്നുണ്ടാകും
കവിതയുടെ
കോടി ബീജങ്ങള്‍

Thursday, July 24, 2008

നീ ശ്വാസം

ഞാന്‍ ശ്വസിക്കുന്നത്
നിന്റെ
കണ്ണുകളില്‍ നിന്നാണ്‌

കിതപ്പോ
കഴപ്പോ കൊണ്ടല്ല
പ്രണയമോ
പ്രണയരാഹിത്യമോ അല്ല

വാക്കുകൊണ്ടുള്ള കൂട്ട്
ഈ ദിവസങ്ങളില്‍
അത്രക്കും
അനിഷ്ടകരമായതുകൊണ്ടുമാത്രം

Wednesday, July 23, 2008

വിസ്താരവ്യാധി

കവികളും
വില്ലന്‍മാരും
വിജയിക്കാത്തതെന്തുകൊണ്ട് ?
[വിജയിച്ച കവികള്‍ ക്ഷമിക്കുക]

ഒറ്റുന്നത്
മറ്റാരുമല്ല
വാക്കുകള്‍ തന്നെ

വിസ്തരിക്കാന്‍
പോയതുകൊണ്ടാണ്‌
ബലാത്സംഗം
വൈകിയത്
നായകനെത്തിയത്

Sunday, July 20, 2008

ഈയിടെയായി കണ്ണടയ്ക്കാതെ കവിത വരുന്നില്ല

ഞാന്‍ നോക്കുന്നത്
എന്റെ കണ്ണുകൊണ്ടാണെങ്കിലും
എന്റെ ശരീരം മുഴുവന്‍
നിന്നെ ആഗ്രഹിക്കുന്നുണ്ട്

ഞാന്‍ നോക്കുന്നത്
നിന്റെ കണ്ണിലേക്കാണെങ്കിലും
നിന്റെ ശരീരം മുഴുവന്‍
ഞാന്‍ ആഗ്രഹിക്കുന്നുണ്ട്

എങ്കിലും
എന്റെ കണ്ണും
നിന്റെ കണ്ണും
കൂട്ടിമുട്ടുന്ന ആ നിമിഷം
എന്റെ ശരീരവും
നിന്റെ ശരീരവും
എവിടെയോ
വിസ്മരിക്കപ്പെടുന്നുണ്ട്

എന്റെ ശരീരവും
നിന്റെ ശരീരവും
കൂട്ടിമുട്ടുന്ന
ആ നിമിഷം
എന്റെ കണ്ണുകളും
നിന്റെ കണ്ണുകളും
അത്രതന്നെ
അനാവശ്യവുമായിത്തീരുന്നുണ്ട്

Tuesday, July 15, 2008

കാതല്‍ എന്റാല്‍ എന്നാ?

പകലുറക്കത്തില്‍
സ്വപ്നത്തില്‍
ഒരു പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടു

രാവിലെ
വായിച്ചുവലിച്ചെറിഞ്ഞ
പത്രത്തില്‍
അവള്‍ തൂങ്ങിച്ചത്ത
വാര്‍ത്തയുണ്ടായിരുന്നു

കാമുകന്റെ കൂടെ ഒളിച്ചോടിയെന്നും
പീഡിപ്പിക്കപ്പെട്ടുവെന്നും
ഉപേക്ഷിക്കപ്പെട്ടുവെന്നും
പലമട്ടില്‍
വാര്‍ത്തതുടരുന്നുണ്ടായിരുന്നു

പ്രണയിച്ചു
എന്ന തെറ്റാണോ
ഞാന്‍ ചെയ്തത്
അവള്‍ ചോദിച്ചു
പ്രണയം ഒരു തെറ്റല്ല
പക്ഷെ പ്രണയം
മറ്റുപലതുമാണെന്നുകരുതിയത്
വലിയ തെറ്റാണ്‌
നിന്റെ തെറ്റിലുപരി
നിന്നെ വളര്‍ത്തിയ
ലോകത്തിന്റെ തെറ്റ്

നേരത്തെ എഴുതിത്തയാറാക്കിയ
പ്രണയത്തിന്റെ മാനിഫെസ്റ്റോ
ഞാനവളെ
വായിച്ചുകേള്‍പ്പിച്ചു

പ്രണയം
കെട്ടിപ്പൊറുക്കുന്നതിനോ
കുട്ടിയെപ്പേറുന്നതിനോ
കൂട്ടുകാരിയുടെമേല്‍ കുതിരകയറുന്നതിനോ ഉള്ള
ആമുഖമല്ല
പരിചിതരോ
അപരിചിതരോ ആയ
രണ്ടുമനുഷ്യര്‍ക്കിടയില്‍
ഒരു സുപ്രഭാതത്തില്‍
സ്നേഹം വന്നുദിച്ചതിന്റെ
അടയാളവുമല്ല
പ്രണയത്തിന്‌
സൌന്ദര്യപരമായല്ലാതെ
മറ്റൊരുമൂല്യവുമില്ല
ഭോഗിക്കുക/ഭോഗിക്കപ്പെടുക
എന്നതുമാത്രമാണതിന്ടെ
ഒരേയൊരു ലക് ഷ്യം ​

ഇണചേരുന്നത്
ഇണചേരുന്നതിനുവേണ്ടി മാത്രമാണ്‌
തുണയാകുന്നതിന്റെ പ്രശ്നം
അതില്‍ ഉദിക്കുന്നേയില്ല

മാനിഫെസ്റ്റോ
ഇങ്ങനെ തുടരുന്നതിനിടയില്‍
സ്വപ്നത്തിന്റെ ബാല്‍ക്കണിയിലിരുന്ന്
ഇതെഴുതിയവന്‌
അമ്മയും പെങ്ങമ്മാരുമില്ലെ എന്ന
പതിവുചോദ്യമുയര്‍ന്നു
നീയും നിന്റെ അച്ചനും കുടിച്ചത്
ഒരേമുലതന്നെയാണെന്ന്
അവനോടു പറഞ്ഞപ്പൊഴേക്കും
ഉണര്‍ന്നു

Thursday, July 10, 2008

സാമൂഹ്യപാഠം

പള്ളിയുടെ മുന്‍പില്‍,
വണ്ടിയിലിരുന്ന കൈയ്യെടുത്ത്
കുരിശുവരച്ച
ബൈക്ക് യാത്രക്കാരനെ
എതിരെവന്ന ലോറി
ഇടിച്ചുവീഴ്ത്തി

പാഠങ്ങളില്‍നിന്ന്
പഠിക്കാതിരുന്നതിനാല്‍
ശ്രദ്ധപതിയേണ്ടത്
പള്ളിയിലല്ല
പരിസരത്താണ്‌ എന്ന്
ദൈവം
ഒരടികൊടുത്ത്
പഠിപ്പിച്ചതാകുമോ ?

Thursday, July 3, 2008

രണ്ടുതുള്ളിയുടെ ആധി

ദേഹംപുഴക്കുന്ന

വാക്കിന്റെ ചുഴലിയെ

ഒന്നരയിഞ്ചിന്റെ

കോലുകൊണ്ട്

എങ്ങനെ

കടയും ഞാന്‍ ?

Monday, June 30, 2008

കവനം

കാഴ്ചയുടെ

അങ്ങേക്കോണുവഴി കയറി

ഇങ്ങേക്കോണുവഴി ഇറങ്ങി

ഒരു പെണ്‍കുട്ടിപോകുമ്പോള്‍

ശരീരത്തിന്റെ

അക്ഷാംശങ്ങളിലും രേഖാംശങ്ങളിലും

വാക്കുകള്‍ വന്ന് തിരക്കുകൂട്ടുമ്പോള്‍

സ്ഖലനത്തിന്‌

കവിതയല്ലാതെ

മറ്റു പോംവഴികളില്ല സുഹ്രുത്തേ

Wednesday, June 18, 2008

കവിയല്‍

കഴുത
കാമം
കരഞ്ഞുതീര്‍ക്കുന്നു
കവി
കാമം
കവിഞ്ഞുതീര്‍ക്കുന്നു

Wednesday, June 11, 2008

അ.....ഇ

സര്‍ ,
ജീവിതത്തെക്കുറിച്ചുള്ള
താങ്കളുടെ ഉത്കണ്ടകള്‍
താങ്കള്‍ പറയാതെതന്നെ
എനിക്കു മനസ്സിലാകുന്നുണ്ട്
-താങ്കളുടെ ജീവിതം
അതു തെളിയിക്കുന്നുണ്ടല്ലോ-

അതുകൊണ്ട്
ദയവുചെയ്തു പറയരുതേ
അതു തെറ്റാണ്‌
ഇതു ശരിയാണ്‌
അതു ചെയ്യരുത്
ഇതു ചെയ്യൂ എന്നിങ്ങനെ


ജീവിതത്തെക്കുറിച്ചുള്ള
എന്റെ ഉത്കണ്ടകള്‍
ഞാന്‍ പറയാതെതന്നെ
താങ്കള്‍ക്കും
മനസ്സിലാകുമായിരുന്നെങ്കില്‍
നമുക്ക് അങ്ങനെയും
ഇങ്ങനെയുമൊക്കെ
കഴിഞ്ഞ് പോകാമായിരുന്നു

Wednesday, May 28, 2008

ബാഷ്പീകരണം

എഴുത്ത്
ഉരുകലാണ്‌
ഉള്ളുരുകല്‍
മഞ്ഞുരുകല്‍

മൌനം
മടക്കമാണ്‌
ഉള്ളിലേക്ക്
മഞ്ഞിലേക്ക്

എഴുത്തിലോ
മൌനത്തിലോ
സംഭവിക്കാത്ത
ചിലതുണ്ട്

Thursday, May 22, 2008

അടുപ്പ മടുപ്പ...

നാമിങ്ങനെ
എപ്പോഴും
ചേര്‍ന്നുനിന്നാല്‍
ഞനെങ്ങനെയാണ്‌
നിന്നെ വായിക്കുക
നീയെങ്ങനെയാണ്‌
എന്നെ വായിക്കുക

നീയല്ലാത്തലോകം
നീയില്ലാത്തലോകം
ഞാനെങ്ങനെ അറിയും
ഞാനല്ലാത്ത ലോകം
ഞാനില്ലാത്ത ലോകം
നീയെങ്ങനെ അറിയും


അടുപ്പത്തിലെത്രയനിവാര്യമകലം
[മടുക്കുമ്പോള്‍ മാത്രമുദിക്കും വിവേകം]

Monday, May 19, 2008

പുതുചൊല്ല്

താന്‍ പാതി
ദൈവം പൂതി

Monday, May 12, 2008

ശബ്ദിക്കരുത്! കവി കുപ്പായത്തിന്റെ അളവെടുക്കുകയാണ്

എഴുതാനിരിക്കാറുള്ള മുറിയിലാണ്‌
കുട്ടിയുണ്ടായപ്പോള്‍
തൊട്ടില്‍ കെട്ടിയത്

അവളുടെ അമ്മ
അടുക്കളയിലേക്കോ
അയലത്തേക്കോ
അലക്കിലേക്കോ
തിരിയുമ്പോള്‍
കുട്ടിയെനോട്ടമെന്നവ്യാജേനയാണ്‌
ഇപ്പോള്‍ എഴുത്ത്

ഒരുകയ്യില്‍ തൊട്ടില്‍ക്കയറുപിടിച്ച്
മറുകയ്യില്‍ പേനയുറപ്പിച്ച്
ശബ്ദമുണ്ടാക്കാതെയാണിരിപ്പ്

പേനയുടെ അടപ്പൂരുന്ന
പേജുമറിക്കുന്ന
എഴുത്തുപലക മേശയിലേക്കുചാരുന്ന
ചെറിയശബ്ദം മതി
കുട്ടിയുണര്‍ന്ന്‌
വലിയ ശബ്ദമുണ്ടാക്കാന്‍
എഴുത്തിന്റെ ഏകാഗ്രത
തകിടം മറിയാന്‍

കുട്ടിയേയും തൊട്ടിലിനേയും പ്രതീകങ്ങളാക്കി
ഉറക്കുന്നതോ ഉണര്‍ത്തുന്നതോ കവിത എന്ന
പണ്ടേ തര്‍ക്കിച്ചുപോരുന്ന
വലിയതെന്നൊക്കെ പറയുന്ന
ചോദ്യത്തിലേക്കാണ്‌
ഈ കവിത പൊയ്ക്കൊണ്ടിരിക്കുന്നത് എന്ന്
കാവ്യാനുശീലനമുള്ള വായനക്കാര്‍
മനസ്സിലാക്കിക്കാണും

നമ്മുടെ കവിതയുടെ ഏകതാനതയില്‍ മടുത്ത്
അതിന്ടെ പതിവുരൂപങ്ങളിലകപ്പെട്ട്
ബിംബകല്‍പ്പനകളെ ഭയന്ന്
ആദര്‍ശവത്കരണങ്ങളില്‍ ആണ്ട്,
മുഷിഞ്ഞ്
ഈ കവിത
ഇവിടെ
അവസാനിപ്പിച്ചിരുന്നു മുന്‍പ്

മലയാളം മാഷമ്മാര്‍
ഉപമയോ ഉത്പ്രേക്ഷയോ പഠിപ്പിക്കുന്നതിലല്ല
കവികള്‍
രൂപകങ്ങള്‍ ചമയ്ക്കുന്നതിലല്ല

കുപ്പായത്തിന്റെ നിറം മാറിയവനെ
മുടിനീട്ടിവളര്‍ത്തിയവനെ
ഓച്ഛാനിച്ചു നില്‍ക്കാത്തവനെ
കമന്റടിച്ചവനെ
എഴുത്തച്ചന്‍ ആരുടെ അച്ഛനാണെന്ന് ചോദിച്ചവനെ
ആര്‍ത്തവചക്രം എന്തുചക്രമാണെന്നു സംശയിച്ചവനെ
പുറത്തുനിര്‍ത്തി
ആ തൊഴുത്തില്‍
കവിക്ക് പുല്ലിട്ടുകൊടുക്കുന്നതിലാണ്‌
എന്റെ അമര്‍ഷം

Saturday, May 10, 2008

ധിം

ജീവിതം
ഈവിധം
ഒരുവിധം

ധിം

Thursday, May 8, 2008

വിശ്വാസം

വിശ്വാസം
മനുഷ്യനിലായാലും
ദൈവത്തിലായാലും
എല്ലാവര്‍ക്കും
നല്ലതാണ്‌
വിഡ്ഡികള്‍ക്ക്
സ്വയം ആശ്വസിക്കുന്നതിനും
വിവേകികള്‍ക്ക്
വിവരദോഷികളെ
സമാശ്വസിപ്പിക്കുന്നതിനും

Tuesday, May 6, 2008

മാറ്റം

കുപ്പായം മാറ്റുന്നതിനൊപ്പം
കുപ്പിവളയും കമ്മലും
മാറ്റിക്കൊണ്ടിരുന്ന പെണ്‍കുട്ടി
ഒരുദിവസം നോക്കുമ്പോള്‍
കുപ്പിവളക്കാരനെ കണ്ടില്ല
ഒരുതിര അവനും അവനിരുന്ന കല്ലും
എടുത്തുമാറ്റിയിരുന്നു

Saturday, May 3, 2008

പല്ലുകള്‍

പുലര്ച്ചക്കെണീറ്റ്
പല്ലുതേക്കാന്‍ പരതുമ്പോഴാണ്‌
കഴുത്തിനുമീതെ
തലയില്ലന്ന് മനസ്സിലായത്

വിഷമിക്കേണ്ടിവന്നില്ല
ഉടലിനുമേലെയുള്ള
വലിയ ദ്വാരത്തിന്‍മേല്‍
നിരതെറ്റാതെ നിന്നിരുന്നു പല്ലുകള്‍

Wednesday, April 30, 2008

പ്രണയത്തിന്റെ രക്തസാക്ഷി

പ്രണയത്തില്‍ കുടുങ്ങിയവരെ
കല്യാണത്തില്‍ അകപ്പെടുത്താന്‍
ജീവിതം കളഞ്ഞ
പള്ളിപ്പാതിരിയല്ല

കാമുകിയുടെ വിവാഹദിവസം
കഴുത്തില്‍ വരണമാല്യവുമായി
കെട്ടിത്തൂങ്ങിച്ചത്ത
കവിയല്ല

ചാരിത്രത്തിന്റെ ചൂണ്ടയില്‍ കുടുങ്ങി
കടാപ്പുറത്ത്
മീനുകളെപ്പോലെ ചത്തടിഞ്ഞ
കറുത്തമ്മയോ പരീക്കുട്ടിയോ അല്ല

കുളിമുറിയില്‍
അവളെയോര്‍ത്തുള്ള
സ്വയംഭോഗത്തിന്റെ മൂര്‍ച്ഛയില്‍
സ്വന്തം ശുക്ലത്തില്‍ ചവുട്ടി
തലയടിച്ച്
വീണുമരിച്ചവനാണു
പ്രണയത്തിന്റെ ശരിയായ രക്ത-ശുക്ലസാക്ഷി

Thursday, April 24, 2008

അത്രമാത്രം

വൈകുന്നേരത്തെ
ഈ പതിവുനടത്തം
ആരോഗ്യരക്ഷയ്ക്കാണെന്ന്
മാന്യന്മാര്‍
തെറ്റിദ്ധരിക്കരുത്

പെണ്കുട്ടികളുടെ
മുലകളിലേക്ക്
കുറ്റബോധം കൂടാതെയുള്ള
നോട്ടത്തിനുള്ള
ഒരു പരിശീലനം
അത്രമാത്രം

Monday, April 21, 2008

പണ്ണ്‌

ഒരു പെണ്ണിനെ വേണമായിരുന്നു
തെറ്റിദ്ധരിക്കരുത്
പെണ്‍ വാണിഭം നടത്താനല്ല
പെണ്ണുകെട്ടി പൊറുപ്പിക്കാനല്ല
പണ്ണി പറഞ്ഞയക്കാനുമല്ല
നമ്മുടെ മമ്മൂട്ടിയണ്ണന്റെ പടത്തിന്
ഫസ്ട്ഡെ ഫസ്ട്‌ ഷോയ്ക്ക്
രണ്ടുടിക്കറ്റെടുക്കാനാണ്

Saturday, April 12, 2008

ദൈവത്തിന്റെ കളി

പുലര്‍ച്ചക്ക്
കിളികളുടേയും
അമ്പലത്തില്‍നിന്നുള്ള ദൈവത്തിന്റെയും
പാട്ടുകേട്ട്
ഞാനുണര്‍ന്നു.
കറന്‍റ്പോയപ്പോള്‍
ദൈവത്തിന്റെ പാട്ട് നിലക്കുകയും
കിളികളുടെ പാട്ട്
തുടരുകയും ചെയ്തു.
ഇതറിയാവുന്നതുകൊണ്ടാണു
എന്റെ പാട്ടിനു
ഞാന്‍ പൊയ്ക്കൊണ്ടിരിക്കുന്നത്

Monday, April 7, 2008

വെറുതെ രണ്ടു കണ്ണുകള്‍

എതിരെ വരുന്ന
ആണ്‍കുട്ടികളുടെയെല്ലാം കണ്ണുകള്‍
നിന്‍റെ മുലകളിലായതിനാലാണോ പെണ്‍കുട്ടീ
നിന്‍റെ മുലകള്‍ക്ക്
രണ്ടു മുഴുത്ത കണ്ണുകള്‍?

വെറുതെ രണ്ടു- രണ്ടു കണ്ണുകള്‍

പാവം പെണ്‍കുട്ടി
അവളുടെ മുഖത്ത് രണ്ടു കണ്ണുകള്‍
ആരും നോക്കാനില്ലാതെ

അവളുടെ മുലകള്‍ക്ക് രണ്ടു കണ്ണുകള്‍
എല്ലാവരും നോക്കുന്നുണ്ടെങ്കിലും
ആരെയും കാണാനാവാതെ

ചരിത്ര വ്യാഖ്യാനം

കലഹത്തിന്റെ നാളുകളിലൊന്നില്‍
ഭാര്യ പറഞ്ഞു
നിങ്ങള്‍ ലോകത്തില്‍ വെച്ച്
ഏറ്റവും വിഡ്ഢിയും
വിരൂപനും
കാര്യഗൌരവമില്ലാത്തവനുമായ ഭര്‍ത്താവാണെന്ന്
അവള്‍ക്ക് പിണഞ്ഞത്
വെറുമൊരു അബദ്ധം മാത്രമാണെന്ന്.

ഞാന്‍ ഞങ്ങളുടെ പ്രണയ നാളുകളെകുറിച്ച് ഓര്‍ത്തു.
ചരിത്രം വ്യാഖ്യാനിക്കെണ്ടത്
സംഭവങ്ങള്‍ കൊണ്ടല്ല
തിരിച്ചറിവുകള്‍ കൊണ്ടാണ് എന്ന്
എനിക്കും ബോധ്യമായി

ആധിവണ്ടി

ഇഷ്ടപ്പെടല്‍
ഒരു പെടല്‍ ആണെന്നു
മറ്റാരോ ആണ് പറഞ്ഞത്.
പിന്നെപ്പിന്നെ
കഷ്ടപ്പെടല്‍
ഇടപെടല്‍
വേര്‍പെടല്‍
ഒടുവില്‍
ഒടുവില്‍
ഒടുവില്‍ മാത്രം
ഒറ്റപ്പെടല്‍.
ഒറ്റ പെഡലില്‍
എത്ര വരെ പോകും
ഈ ആധി വണ്ടി ?

സ്നേഹം


എത്ര പഠിച്ചിട്ടും
ചിന്തിച്ചിട്ടും
നിഘണ്ടുക്കള്‍ പരതിയിട്ടും
നിന്റെ മാത്രം അര്‍ഥം കണ്ടെത്താനായില്ല.
അര്‍ത്ഥമില്ലാത്ത ഒരു വാക്കായതിനാലാണോ
നീ ഇത്രമാത്രം
വിനിമയസാധ്യമായിരിക്കുന്നത്?
അര്‍ത്ഥമില്ലാത്ത ഒരു വാക്കായതിനാലാണോ
നീ എല്ലാവര്ക്കും ഇത്ര പ്രിയപ്പെട്ടതായിരിക്കുന്നത് ?

Sunday, April 6, 2008

സ്മരണ

ഒരിക്കല്‍
വായിച്ചു മടക്കിവെച്ച പുസ്തകം
മറ്റൊരിക്കല്‍ തുറന്നു നോക്കിയപ്പോള്‍
പുസ്തകത്താളുകള്‍ക്കിടയില്‍
ഞാന്‍ കാണാതെ പോയ
ചിത്ര ശലഭത്തിന്റെ
പൊടിഞ്ഞ ചിറകുകള്‍
കേള്‍ക്കാതെപോയ ചിറകടി ഒച്ചകള്‍ ....