Tuesday, July 7, 2009

മരണത്തെക്കുറിച്ച് ഒരു മധുരഗീതം

ഈ രാത്രി
അവളോടൊത്ത് ചിലവഴിക്കാമെന്ന്
വാക്കുകൊടുത്തതാണ്‌

പത്തുകൊല്ലം
പള്ളിയില്‍പ്പോയതിന്റെ
പാപബോധംകൊണ്ടാകണം
പോകുന്നകാര്യം മാത്രം
മറ്റവളോടു പറഞ്ഞു

പോയാല്‍
ചത്തുകളയുമെന്ന്
അവള്‍ പറഞ്ഞു
അടുപ്പില്‍നിന്ന്
ഒരുതീക്കൊള്ളിയെടുത്ത്
കൈയില്‍ വെച്ച് ഉദാഹരിച്ചു

വെന്ത മാംസത്തിന്റെ
മണം വന്നപ്പോള്‍
ഉണര്‍ന്ന ലിംഗം
അതുപോലെ ഉറങ്ങി

ഉണര്‍ന്നപ്പോള്‍
ചാകുന്നെങ്കില്‍ ചാക്
പോ പുല്ലെ എന്നുപറഞ്ഞിറങ്ങി

പോകുന്നപോക്കില്‍
പോക്കറ്റിലെ ഫോണ്‍ വിറച്ചു
അവള്‍ മറ്റവന്റെ കട്ടിലിലാണെന്നുമാത്രം
ഒരു മെസ്സേജ്

...
ഒരു രാത്രിമുഴുവന്‍
ഉറങ്ങാതിരുന്നതിന്റെ പക
അവളുടെ കണ്ണില്‍
അനുനയിപ്പിക്കാന്‍
മണിക്കൂറുകളെടുത്തു

ഒടുവില്‍ ആ കൈ കഴുത്തില്‍ ചുറ്റിയപ്പോള്‍
ഒരുപാടുകാലത്തെ ഋതുക്കള്‍
ഒരുമിച്ചുണര്‍ന്നു
സ്വയംഭോഗത്തിന്റെ പാതിരകളില്‍
നട്ടുച്ചയുടെ വെയില്‍പൂത്തു
രോമങ്ങള്‍
ഉണര്‍ന്ന്
കോട്ടുവായിട്ട്
ഇത്രകാലവും
ചെരിഞ്ഞ്,
ചൊറിഞ്ഞ്
കിടന്നതിന്റെ
ക്ഷീണം മാറ്റി

എത്ര വൈകി വൈകി വൈകിയാണ്‌
ആ കൈ
അരക്കെട്ടോളമെത്തിയത്
എത്ര വൈകി വൈകി വൈകിയാണ്‌
അരക്കെട്ടിലെ ചെരിഞ്ഞ ഗോപുരത്തില്‍
മിനുക്കുപണികള്‍ തുടങ്ങിയത്‌

അപ്പൊഴാണ്‌
അവളുടെ മറ്റവന്റെ
ബുള്ളറ്റിന്റെ
കടകട ശബ്ദം
മുറ്റത്തുവന്ന് നിന്നത്‌

.
.
.
.
ഞാനിതാ
ആടയാഭരണങ്ങളില്ലാതെ
ആധിവ്യാധികളില്ലാതെ
ആദിമധ്യാന്തങ്ങളില്ലാതെ
വടിയായി
നില്‍ക്കുന്നു
എന്നെങ്കിലും
വരുന്നെങ്കില്‍
ഇതുപോലെ വരണം
മൈരുമരണമേ

Tuesday, April 21, 2009

നട്ടെല്ലോ? അതേതെല്ല്? അതില്ലേലെന്ത്?


നട്ടെല്ലിലൂടെ ഒരു പുഴ ഒഴുകുന്നു


പുഴയില്‍നിന്ന് കരയിലേക്കും
കരയില്‍നിന്ന് പുഴയിലേക്കും
ചില കുഴലുകള്‍ തുറക്കുന്നു


വെയില്‍കൊണ്ട് വലഞ്ഞ മണല്‍
ലോറിയില്‍ക്കയറി
നഗരംകാണാനിറങ്ങുന്നു

ഊണുമേശയിലെ
ഉദ്യാനത്തില്‍
ഉടുത്തൊരുങ്ങിക്കിടക്കാന്‍ കൊതിച്ച്
മീനുകള്‍
പഴുതില്ലാത്ത വലയോ
ചൂണ്ടയോ തേടി നടക്കുന്നു

ഇരു വശങ്ങളിലെയും മതിലുകള്‍

കൃത്യമായ ഇടവേളകളില്‍
പുഴയിലേക്കിറങ്ങുന്നു

ഒരു കുടം
ഒരു ജഡം
തെന്നിച്ചുവിട്ട ഒരു കല്ല്‌
ഊരിപ്പിഴിയുന്ന ഒരുടുമുണ്ട്
ഉണക്കമരത്തിലെ
ഒഴുക്കുമോഹിച്ച ഒരുചില്ല
എന്നിങ്ങനെ
ഓര്‍ക്കാപ്പുറത്ത്
ഓരോന്ന്
വന്നുവീഴുന്നു


പുല്ലുതേടിയിറങ്ങിയ ഒരു പയ്യ്
ഒന്നുമുഖംനോക്കി
ഒന്നു മാനം നോക്കി
ഒരിറക്കില്‍ ദാഹം തീര്‍ത്ത്
യാത്രതുടരുന്നു

നട്ടെല്ലിലെ പുഴ മെലിയുന്നു

പുഴ വെറുമൊരു കുഴിയാകുന്നു
കുളിതെറ്റിയൊരു പെണ്‍കുട്ടി
കുഴിയില്‍ച്ചാടുന്നു
-കുഴിയില്‍ച്ചാടിയൊരു
പെണ്‍കുട്ടിയുടെ കുളിതെറ്റുന്നു-

കുഴി
കടല്‍
കിനാവുകാണുന്നു

കണ്ണാടി കളവുപോയതറിയാതെ
കരയിലൊരു മരം
കുന്തിച്ചുനില്‍ക്കുന്നു

Wednesday, April 1, 2009

നോക്കിനോക്കിയിരിക്കെ

നോക്കിനോക്കിയിരിക്കെ

വെണ്മേഘങ്ങള്‍

ചുവന്നു

പിന്നെ മാഞ്ഞു

നോക്കിനോക്കിയിരിക്കെ ...

Wednesday, March 25, 2009

കരയാതെ കരയേ


ഓരോരോ തിരയായി വന്നുവന്ന്

നുരയുള്ള തലോടലില്‍ അലിഞ്ഞലിഞ്ഞ്

അടിവേരുനിന്ന നിലമാകെ പോയല്ലോ

അടിതൊട്ട് മുടിവരെ

ഉടലാകെ ഉലഞ്ഞല്ലോ

പത്രക്കാരെ

പടം പിടിക്കുന്നോരെ

ഓടിവരണെ

ഞാനിതാ

കടപുഴകി വീഴുന്നേ

കടല്‍ തഴുകി വീഴ്ത്തുന്നേ

Saturday, March 21, 2009

അതേ പഴയ പ്രഭാതം

വിനോദിനീ
ഒരു പ്രഭാതം കണ്ടിട്ട്
എത്രനാളായി

പോയവര്‍ഷം
ഇതുപോലൊരു ദിനത്തില്‍
ഇതുപോലൊരു വെളുപ്പിന്‌
ഇതുപോലെ ഉറക്കച്ചടവോടെ
ഉണര്‍ന്നതാണ്

പ്രണയദിനമാണ്‌
ഇന്നെങ്കിലും നേരത്തെ ഉണര്‍ന്നേപറ്റൂ
എന്നു നീ പറഞ്ഞിട്ടാണ്‌
എന്റെ
എസ്സെമ്മസിന്റെ മണിനാദം
കേട്ടുണരണമെന്നു ശഠിച്ചിട്ടാണ്

ഉറക്കത്തിലേക്കുള്ള പേച്ചുകള്‍ക്കിടയില്‍
ബാലന്‍സ് തീര്‍ന്നതറിയാതെ
ഉണര്‍ന്നതാണ്

മഞ്ഞ് ചുറ്റുന്ന മലകളെ നോക്കീട്ട്
പൂക്കള്‍ വീണുകിടക്കുന്ന ഇടവഴികള്‍ പിന്നിട്ട്
ഉലയുന്ന മുലയുമായ്
പെണ്‌കുട്ടികള്‍ ഉലാത്തുന്നത്‌ കണ്ടിട്ട്
മഴചാറുന്ന വഴിയില്‍
കുടയേതുമില്ലാതെ
റീചാര്‍ജ് കൂപ്പണ്‍ തേടി
അലഞ്ഞതാണ്‌

ഒന്നിനും ഒരു മാറ്റവുമില്ല
എല്ലാം പഴയതുപോലെതന്നെ

മലകളെ ചുറ്റാതെ
മഞ്ഞ് മാറിനില്‌ക്കുന്നുണ്ടാകാം
ഇടവഴിയില്‍ പൂക്കള്‍ വീഴ്ത്തുന്ന ചില മരങ്ങള്‍
വീണുപോയിട്ടുണ്ടാവാം
പെറ്റിക്കോട്ടിനുള്ളില്‍
ഇളകിയാടിക്കൊണ്ടിരുന്ന മുലകള്‍
സ്ഥാനക്കയറ്റം കിട്ടി
ഒന്നൊതുങ്ങി ഉറച്ചിട്ടുണ്ടാവാം

ഒന്നിനും ഒരു മാറ്റവുമില്ല
എല്ലാം പഴയതുപോലെതന്നെ

വിനോദിനീ
എനിക്കും നിനക്കുമിടയിലെ ശൂന്യതയില്‍
ഒഴുകിപ്പരന്ന വാക്കുകള്‍
വാക്കുകളുടെ വിലയിടിച്ചതല്ലാതെ
വിനിമയനിരക്ക് കുത്തനെ കൂട്ടിയതല്ലാതെ
വിനോദവ്യവസായത്തിന്‌
വെളുക്കുവോളം
വെള്ളംകോരിയതല്ലാതെ
ഒരുപാടു കലഹിച്ചതല്ലാതെ
ഒരുപാടു വിലോഭിച്ചതല്ലാതെ
ഒരിടത്തും നമ്മെ എത്തിച്ചില്ലല്ലോ
ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ

വിനോദിനീ
മുഷിഞ്ഞുമുഷിഞ്ഞു നാറിയ
ഈ പ്രണയത്തിന്റെ കുടുക്കുകളഴിച്ച്
നാമെന്നാണ്‌
നമ്മുടെ
സ്വന്തം
ശരീരത്തിലേക്കുണരുക ?

നാമെന്നാണ്‌
നമ്മുടെ
സ്വന്തം
ശരീരത്തില്‍
ശരിക്കൊന്നുറങ്ങുക ?

Sunday, March 15, 2009

വായിക്കുക, വിജയിപ്പിക്കുക!

സുഹൃത്തുക്കളെ, കവിത വറ്റിവരണ്ടു തുടങ്ങിയതിനാലും എഴുത്തിലെ അനിശ്ചിതത്വം ചിലനേരങ്ങളില്‍ താങ്ങാനാവാത്തതിനാലും വിനിമയം അത്രക്ക് അനിവാര്യമായതിനാലും നോവല്‍ എന്ന മറ്റൊരു രൂപം പരീക്ഷിച്ചുതുടങ്ങുകയാണ്. "ആവിഷ്കാരത്തിലെ അനിശ്ചിത സാധ്യതകള്‍" എന്ന വലതുവശത്തെ ലിങ്കിലൂടെ നോവല്‍ പ്രദേശത്ത് എത്തിച്ചേരാവുന്നതാണ്. വായിക്കുക, വിജയിപ്പിക്കുക!

Wednesday, March 11, 2009

പുതുമഴ

ഉണക്കച്ചുള്ളികള്‍
കെട്ടിപ്പുണര്‍ന്നൊഴുകുന്ന
കലക്കവെള്ളത്തില്‍
വേനല്‍ബുദ്ധന്‍
ചീര്‍ത്തുകിടക്കുന്നു