Tuesday, May 17, 2011

നാടുവിട്ടവന്റെ വേവലാതികള്‍

പണ്ട്
ഇവിടം കാടായിരുന്നു

കാടുതീരുന്നിടം

പുഴയായിരുന്നു


ഇവിടെ നിന്നു നോക്കിയാല്‍

പുഴ കാണുമായിരുന്നില്ല

ഒഴുകുന്ന ഇരമ്പം കേള്‍ക്കാം


ഇന്ന്

വരിവരിയായി

വളര്‍ന്നുനില്‍ക്കുന്ന

റബര്‍ മരങ്ങള്‍ക്കിടയിലൂടെ

പുഴ കാണാം

പുഴ ഒഴുകിയിരുന്നിടത്തെ

വഴി കാണാം


അവിടേക്കു പോകേണ്ടായെന്ന്

കൂട്ടുകാരന്‍ പറഞ്ഞു

തേനീച്ചകൃഷിക്കുവന്ന

തമിഴന്‍മാര്‍

തൂറുന്നതവിടെയാണ്‌



പ്രത്യക്ഷത്തില്‍

കവിത

റബറിനും തമിഴനും എതിരാണ്‌


എന്റെ അപ്പന്‍

ഒരു റബറുവെട്ടുകാരനും കൂടിയായിരുന്നു

പാലെടുത്ത് ഒറയൊഴിച്ചിട്ടാണ്‌

ഞാന്‍ സ്കൂളില്‍പൊയ്ക്കൊണ്ടിരുന്നത്‌

[ചാക്കോമാഷ്ടെ കണക്കുക്ലാസ്സ്

രോമങ്ങള്‍ക്കിടയിലെ ഒട്ടിയ പാല്‍

പൊളിച്ചുകളയാനുള്ളതായിരുന്നു]

നമ്മുടെ നാട്ടില്‍വന്ന്

തേനീച്ചകൃഷിചെയ്യുന്ന

തമിഴന്മാരോട്

എനിക്ക് ബഹുമാനമേയുള്ളൂ

പിന്നെ ഞാന്‍

കേള്‍ക്കാതെ പോയ

ഒരിരമ്പത്തെ

ഓര്‍മിച്ചുവെന്നേയുള്ളൂ