Sunday, January 24, 2010

വേരുകള്‍ക്കുമിലകള്‍ക്കുമിടയിലെവിടെയോ...

കോഴിയാണോ
മുട്ടയാണോ
ആദ്യമുണ്ടായതെന്ന്
എല്ലാവരും ചോദിച്ചു

ദൈവമില്ലെന്നു പറഞ്ഞപ്പോഴൊക്കെ
ഉത്തരം മുട്ടിക്കാന്‍
ആവര്‍ത്തിച്ചു ചോദിച്ചു

വേരാണോ
ഇലയാണോ
ആദ്യമുണ്ടായതെന്ന്
ആരും ചോദിച്ചില്ല

കോഴികളെപ്പോലെയല്ല
ഇലകള്‍

നട്ടുച്ചയ്ക്ക്
ഉറങ്ങിയുണരുന്നവന്റെ കട്ടിലില്‍
മുട്ടയുടെ ചുടുഗന്ധമില്ല

സ്മരണകളിലുലാത്തുമ്പോള്‍
അയ്യേ എന്ന
ദുര്‍ഗന്ധമില്ല
കേബിള്‍ വയറില്‍നിന്ന്
ഫാന്‍ ചിറകിലേക്കും
ഉത്തരത്തിലേക്കും
ഊണുമേശയിലേക്കുമുള്ള
എടുത്തുചാട്ടങ്ങളില്ല

ഇരുപത്തിയൊന്നു ദിവസത്തെ
കാത്തിരിപ്പിന്റെ
കുഞ്ഞുകൌതുകങ്ങളില്ല

പൊരുന്നക്കോഴിയുടെ
പിടിവാശികളില്ല
അമ്മക്കോഴിയുടെ
അവസരവാദങ്ങളില്ല

കിണറ്റില്‍ച്ചാടുമോയെന്ന
ആധിയില്ല
പൂതബാധകളില്ല

കോഴികളെപ്പോലെയല്ല
ഇലകള്‍

വല്ലപ്പോഴുമൊരിക്കല്‍
ആകാംക്ഷകൊണ്ടുമാത്രം
ജനല്‍ച്ചില്ലില്‍
വന്നെത്തിനോക്കിയാലായി

കാറ്റിന്റെ
കൂട്ട് കൂടിയതുകൊണ്ടുമാത്രം
അടുത്ത പറമ്പിലെങ്ങാനുമെത്തിയാലായി

കോഴികളെപ്പോലെയല്ല
ഇലകള്‍

ഇലകളുടെ പുസ്തകം
മറിച്ചുനോക്കാതെ
ഒരുകോഴിയും
ഇന്നുവരെ
വളര്‍ന്നിട്ടില്ല

വേരുകളാണോ
ഇലകളാണോ
ആദ്യമുണ്ടായത്‌?

വേരുകളില്ലാത്ത
ഇലകളുണ്ടോ
ഇലകളില്ലാത്ത
വേരുകളുണ്ടോ?

ആറടി താഴ്ചയ്ക്കും താഴെ
പാതാളത്തോളമെത്തുന്ന
വേരുകള്‍

ആറടി ഉയരത്തിനുമുയരെ
ആകാശത്തോളമെത്തുന്ന
വേരുകള്‍

ഓരോ ചുവടുപറിയുമ്പോഴും
വേരുപറിയുന്ന ഒച്ച
ഓരോ ചുവടു പതിയുമ്പോഴും
വേരുപൊട്ടുന്ന ഒച്ച

വേരുകളില്‍നിന്ന്
ഇലകളിലേക്കും
ഇലകളില്‍നിന്ന്
വേരുകളിലേക്കുമുള്ള
നെട്ടോട്ടത്തിനിടയില്‍
ഒന്നു
നിന്നു
മുഖം നോക്കാന്‍
എന്റെ ട്രാഫിക് ഐലന്ട്
എവിടെയാണ്‌ ?

Saturday, October 24, 2009

ഇലകളുടെ ഭുപടം

നഗരത്തിലെ ഓഫീസില്‍
ചില്ലുടുപ്പിട്ട
ചതുരമുറിയിലിരുന്ന്
നട്ടപ്പാതിരയ്ക്ക്
ഇലകളുടെ ഭുപടത്തില്‍
ഞാനെന്റെ ഗ്രാമത്തിലെ
വീടുതിരയുന്നു

വീടിനോടുചേര്‍ന്ന
റബര്‍തോട്ടം തിരയുന്നു
തേക്കിലയുമായിവന്ന്
കൂക്കിവിളിക്കുന്ന
മീന്‍കാരന്‍
മൊയ്തീനെത്തിരയുന്നു
പട്ടിയുടെ വരിയെടുക്കാന്‍
പാത്തുപതുങ്ങിയെത്തുന്ന
മത്തായിച്ചേട്ടനെത്തിരയുന്നു
നായിക്കമ്പറമ്പില്‍കാരുടെ
ചായക്കടതിരയുന്നു
ഇരുതുടകളിലും കൈവെച്ച്
ഇടക്കുള്ളവനെ ഉണര്‍ത്തുന്ന
ഇട്ടൂപ്പുചേട്ടന്റെ
ബാര്‍ബര്‍ഷോപ്പ് തിരയുന്നു
പത്തുമണി പെണ്കുട്ടിയേയും കൊണ്ട്
പറന്നുപോകുന്ന
ഫാത്തിമ ബസ്സുതിരയുന്നു

മലാന്‍ വന്നടിഞ്ഞ
കടവുതിരയുന്നു
മലാന്‍കടവ് ആര്‍ട്സ് ആന്‍റ്‌
സ്പോര്‍ട്സ് ക്ലബ് തിരയുന്നു
മുച്ചീട്ടുകളിക്കാരുടെ
മെഴുകുതിരി വെളിച്ചത്തില്‍
മെഴുവേലിബാബുജിയുടെ
മഞ്ഞപ്പുസ്തകം തിരയുന്നു

കുട്ടിക്കുപ്പായമിട്ട്
കുളിച്ചുകേറുന്ന
കുഞ്ഞമ്മായിയെ തിരയുന്നു
ഈറ്റക്കാടുകള്‍ക്കിടയില്‍ വീണ
വാണത്തിന്റെ
വിത്തുതിരയുന്നു

നഗരത്തിലെ ഓഫീസില്‍
ചില്ലുടുപ്പിട്ട
ചതുരമുറിയിലിരുന്ന്
നട്ടപ്പാതിരയ്ക്ക്
ഇലകളുടെ ഭുപടത്തില്‍ ഞാനെന്നെത്തിരയുന്നു


ആഴങ്ങളിലേക്കോ
ആരോഹണങ്ങളിലേക്കൊപോകാതെ
അലഞ്ഞുതിരിയുന്ന
ഈ പച്ചഞരമ്പുകള്‍
എന്റെതന്നെ വേരുകളാണ്‌
എന്നൊക്കെ പറഞ്ഞവസാനിപ്പിക്കും മുമ്പൊരുചോദ്യം
നട്ടപ്പാതിരയ്ക്ക്
പോണ്‍ സൈറ്റില്‍
പെണ്ണുടലുകള്‍
പരതുന്നവന്റെ
പെടാപ്പാട് നിനക്കറിയുമോ വായനക്കാരീ[രാ]

Tuesday, October 20, 2009

ഏകാന്ധത

ഏകാന്തത ഏകാന്തത എന്ന്
കേട്ടുകേട്ടു ചടച്ച്
ഇറങ്ങിനടന്നൂ ഏകാന്തത
ഏകാന്തത എന്ന വാക്കിന്റെ
വീട്ടില്‍നിന്നും