Friday, December 31, 2010

പുതുവത്സര പ്രതിജ്ഞ

കടന്നുപോയ പെണ്ണിനെ
പിന്തിരിഞ്ഞുനോക്കില്ല

അവളെത്ര
പിന്നഴകിയായിരുന്നാലും

Sunday, December 5, 2010

കവിതയുടെ വഴികള്‍ വിചിത്രം തന്നെ എന്ന് തെളിയിക്കുന്ന വിധം

ഒരു കവിത എഴുതണമെന്ന് കുറേക്കാലമായി വിചാരിക്കുന്നു
ആരാധകര്‍ നിരന്തരം വിളിച്ച് ബുദ്ധിമുട്ടിച്ചുകൊണ്ടേയിരിക്കുന്നു

കവിത വന്ന വഴികളെക്കുറിച്ചൊക്കെ ആലോചിച്ചുനോക്കി

മുടിയിഴകളില്‍ കുടുങ്ങിക്കിടന്ന മണ്ണിരയെ കണ്ടപ്പോഴാണ്‌
ഒരു മണ്ണിര നൂറുറുമ്പുകള്‍ ഞാന്‍ എന്ന കവിത തോന്നിയത്‌
നമ്മുടെ കാലത്തെ ആദരണീയനായ എഴുത്തുകാരന്‍ എന്ന്
ഒരു ലേഖനത്തില്‍ വായിച്ചപ്പോഴാണ്‌
പ്രസ്തുത കവിത പൊട്ടിപ്പുറപ്പെട്ടത്‌
മഞ്ഞുതുള്ളിയുടെ ഫോട്ടോ എടുത്തുകൊണ്ടിരുന്നപ്പോഴാണ്‌
ഒറ്റ സ്നാപ്പ് എന്ന കവിത
മനോമുകുരത്തില്‍ അങ്കുരിച്ചത്‌

മണ്ണിരയെ അന്വേഷിച്ചിറങ്ങി
പുസ്തകം വായിച്ചു നോക്കി
പല പല സ്നാപ്പുകളെടുത്തു

ഒരു രക്ഷയുമില്ല
കവിതയുടെ വഴികള്‍ വിചിത്രം തന്നെ എന്ന് ഉപസംഹരിക്കാമെന്നു തോന്നി

അതിരിക്കട്ടെ
എപ്പോഴാണ്‌
ഇങ്ങനെ ഒന്ന് ...?

തൂറാനിരുന്നപ്പോഴാണ്‌
അങ്ങനെ ഒന്ന് !!

ഇപ്പോള്‍ മനസ്സിലായില്ലേ
കവിതയുടെ വഴികള്‍ വിചിത്രം തന്നെ

ഇതില്‍ അതിശയോക്തി തോന്നുന്നവര്‍
ഒരു വട്ടംകൂടി കവിത വായിച്ച്
അതിശയോക്തി ദൂരീകരിക്കേണ്ടതാണ്‌
വായിക്കുന്നവര്‍ക്കുതോന്നുന്ന അതിശയോക്തികളുടെ കാര്യത്തില്‍
കവിക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല